Tuesday, November 27, 2012

മോഹിയ്ക്കുമൊരു ജന്‍മം

ജനിമൃതികളില്‍ പിടയുന്നൊരു ജന്മം-
ഇനിയൊന്നു കൂടി മോഹിച്ചു പോയി ഞാന്‍...
ഓര്‍മ്മകള്‍ തുളുമ്പുന്ന മണ്‍കുടമെന്നില്‍-
സുന്ദരസ്വപ്നങ്ങളായി പീലി വിരിച്ചു...
മഞ്ഞുകണത്തിന്‍ കുളിരില്‍ പൊതിഞ്ഞ്-
വാരിപ്പുണരുമാ ജന്മാന്തരകിനാക്കളെ...

ഒരു മഴസന്ധ്യയില്‍ കൊഴിയുന്ന പൂക്കള്‍-
പെറുക്കി നിറയ്ക്കണം നിന്റെ കൈക്കുമ്പിളില്‍...
തിങ്ങിയ ഇലത്തണലില്‍ തലചായ്ച്ച് പിന്നെയാ-
പരിഭവക്കാടിന്‍ കൊഞ്ചല്‍ കേള്‍ക്കണം...
നിനക്കായ് കൈമാറണം പ്രിയരഹസ്യമപ്പോള്‍...

ഒരു കുളിര്‍ക്കാറ്റിന്‍ സാന്ത്വനത്തില്‍-
പ്രണയമാം മുത്തുകള്‍ മിഴികളില്‍ പെയ്യണം...
ഈറന്‍ നിലാവത്ത്  തൂവുമാ പുഞ്ചിരിയില്‍-
നീയാം പ്രാണന്റെ നാളം തെളിയ്ക്കണം...
ഇടനെഞ്ചില്‍ നിലവിളക്കായി നിറയ്ക്കണം നിന്നെ..

Monday, November 26, 2012

അവള്‍

ഉടഞ്ഞ കുപ്പിവളത്തുണ്ടുകള്‍ മുറിവേല്‍പ്പിച്ച കൈത്തണ്ട...
 
പാതിമയങ്ങിയ പിടയ്ക്കുന്ന മിഴിയിണകളില്‍-
വിരുന്നു വരാന്‍ വെമ്പുന്ന മൃത്യുവിന്‍ കരിനിഴല്‍...


അലസമായിളകുന്ന കുറുനിരകള്‍ മൂളുന്നത്-
ആളൊഴിഞ്ഞ അരങ്ങിന്‍ മൌനസംഗീതം...


വിറയ്ക്കുന്ന ചെഞ്ചുവപ്പാം ചുണ്ടുകളില്‍-
അസ്തമിച്ച രാവിന്‍ പൊട്ടുംപൊടിയും...


ഹൃദയതാളങ്ങള്‍ക്ക് കാറ്റിന്റെ ഗതിവേഗം...

മരവിച്ച മനസ്സിന്‍ ഇടനാഴിയില്‍-
ഉന്മാദത്തിന്റെ ഉഷ്ണവും-
താളം തെറ്റിയ പദചലനവുമായ് അവള്‍...

ഉള്ളിലെ പദ്മതീര്‍ഥത്തില്‍ മുങ്ങിനിവര്‍ന്നപ്പോള്‍-
സ്വന്തമാക്കിയത് വഴുക്കലുകളുടെ നൂറുനുറുങ്ങുകള്‍...


ചിതറിത്തെറിച്ച സ്വപ്‌നങ്ങള്‍ അടുക്കാനാകാതെ-
മോഹിച്ച വഴിമരങ്ങള്‍ക്ക് മുഖംകൊടുക്കാതെ-

മൊഴിയറ്റ നാവും ചിതലരിച്ച ചിന്തകളുമായ് അവള്‍...

അകതാരിലെ കുറുകലുകള്‍ വിതുമ്പലുകളാകുന്നു...

ഹൃദയസത്യങ്ങള്‍ നേരിടാതെ-  
വഴിമുടക്കിയാകുന്ന വിമുഖമാം മനസ്സ്...
ആ പടയോട്ടത്തിന് കടിഞ്ഞാനിടാനാകാതെ-  
ആയുധംനഷ്ടപ്പെട്ട അടര്‍ക്കളത്തില്‍-
പകപോക്കലിന് സ്വയം കീഴടങ്ങി അവള്‍...

Tuesday, November 13, 2012

ഇഷ്ടമാണെനിയ്ക്കെന്നും...

ഇഷ്ടമാണെനിയ്ക്കെന്നും...

ഇളകിമറിയുന്ന തിരമാലകളിലേയ്ക്ക്  താദാത്മ്യം പ്രാപിക്കാന്‍-
ആ അലകളില്‍ എന്റെ നിഴല്‍ച്ചിത്രങ്ങള്‍ തിരയാന്‍...

പ്രഭ ചൊരിയുന്ന ഒറ്റ നക്ഷത്രത്തിന്‍  കൂട്ടില്‍-
ഹൃദയം നുറുങ്ങുന്ന നൊമ്പരങ്ങള്‍ പാടെ മറക്കാന്‍...

നുള്ളിനോവിയ്ക്കാത്ത സ്വപ്നങ്ങളുടെ വിരിമാറില്‍-
നീറുന്ന ഇന്നലെകളെ വകഞ്ഞു മാറ്റാന്‍....

മനസ്സിന്‍ പീലിക്കാവുകളില്‍ കൂടുകൂട്ടിയ കാര്‍മേഘങ്ങളെ കുടിയിറക്കി-
ഇനിയും പെയ്യാത്ത മഴയോട് സ്വയം പരിഭവിയ്ക്കാന്‍...

ഇഷ്ടമാണെനിയ്ക്കെന്നും...

ഒടുവില്‍ എനിയ്ക്കായി മാത്രം പെയ്യുന്ന മഴയെ പുണര്‍ന്ന്‍ ...
കാത് രണ്ടുമടച്ച് ആ ഇരമ്പലില്‍ അലിഞ്ഞു ചേരാന്‍...

വിജനമാം ആ രാവില്‍ മഴപ്പൊട്ടുകളുടെ വലയത്തില്‍-
തുളുമ്പുന്ന സ്നേഹത്തിന്‍ കുളിരില്‍... എല്ലാം മറന്നിരിയ്ക്കാന്‍‍...