Saturday, May 3, 2014

ജന്മങ്ങൾ കോർക്കുന്ന ചെമ്പകവാസം

ഏകാന്തതയുടെ ചുരുൾനിവരുമൊരു-
മുഴുനീള കംബളത്തിനുള്ളിൽ ഞാൻ-
നനവാർന്നൊരെൻ വിരൽത്തുമ്പി-
ലൊളിപ്പിച്ച വിസ്മ്രിതിശീലുകൾ തേടവേ...

പെയ്തുതോർന്നൊരു മഴപ്പാട്ടിൻ നിറവ്-
ഒരു പൂവിതൾ ചൊരിയും സായൂജ്യമായി-
ഇടനെഞ്ചിൽ ഇടയ്ക്കിടെ ഒളിവീശവേ-
കരളിൽ പനിനീരായി നിറയവേ...

ചെമ്പകവാസത്തിൽ ജന്മങ്ങൾ കോർക്കുമ്പോൾ-
ആയിരം മിഴിവുമായി അകതാരിൻ-
അരികുപറ്റി കുളിരലയായ് നീ -
എന്നോട് സ്വകാര്യം പറയുന്നു...

പഴിചാരുമീ നുറുങ്ങുസൂര്യനും-
മനസ്സ് ചേക്കേറും സ്നേഹച്ചോടും
നെഞ്ചേറ്റുമൊരു മഴക്കാടും
നീയായി പിന്നെ എന്നിലേക്ക്‌ .

നിറനിലാവിൻ താരാട്ടേറ്റ്...
കുളിർമഞ്ഞിൻ ചിറകിൽ...
നീയാം നിനവ് മോഹമായ് പെയ്യുന്നു...
ഞെട്ടറ്റു വീഴാതെ... അടരാതെ...
മുടിച്ചാർത്തിൽ വിരിയുന്ന-
സ്നേഹസുഗന്ധമായ്  മൂടുന്നു പതിയെ...

ഒരുമിച്ചു മഴ കണ്ട ഇടനാഴിയിൽ-
മൌനം മുറിയുമൊരു സ്വരചെപ്പിലെ-
ഈണങ്ങൾ തോരാത്ത മൂവന്തിപ്പക്ഷിയായ്
പടികടന്നെത്തുന്ന ഋതുരാഗമേ...

മയിൽപീലിക്കാട്ടിലെ സ്മ്രിതിയിഴക്കൂട്ടിൽ-
ഹൃദയം പൂക്കുന്ന നീരാമ്പൽച്ചന്തമായി-
നീഹാരമേഘത്തിൻ കഥ പറഞ്ഞ്-
ഒരു മഴക്കാലം വീണ്ടും കടംതരുമോ?

പാര്‍വ്വണം ചോപ്പിച്ച കടലെന്നിലിളകുമ്പോ-
മിഴിയിതൾ തൂവാതെ... ചാരുത ചോരാതെ-
ആവണിത്തെന്നലായി നീ അണയില്ലേ?
പ്രിയഗാനം മൂളാൻ... നീ വരില്ലേ?